2009, നവംബർ 29, ഞായറാഴ്‌ച

ബലിപെരുന്നാള്‍: കഴുത്തറുക്കുന്ന കരിദിനം ?

അല്‍പം മാന്യനായ നിസ്സഹായന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന യുക്തിവാദി ബ്ളോഗറുടെ ജബ്ബാര്‍ മാഷിനുള്ള ഉപദേശമാണ് ഇവിടെ നല്‍കുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന മൃഗബലിയാണ് വിഷയം. 15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനമാണ് മാഷിനെ സംബന്ധിച്ചിടത്തോളം ബലിപെരുന്നാള്‍.

'ഇതൊന്നും വിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല മാഷേ !
അവരുടെ വിശ്വാസത്തില്‍ ദൈവം ഈ ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു. ആകാശവും
നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം പെടുന്ന പ്രപഞ്ചം സൃഷ്ടാവ് മനുഷ്യനു വേണ്ടി നിര്‍മ്മിച്ച ഭോഗ്യവസ്തുക്കളാണ്. അതിനാല്‍ ദൈവത്തോട് അദമ്യമായ ഭക്തിയും വിശ്വാസവും പുലര്‍ത്തികൊണ്ട്, അവനെ സ്തുതിച്ചുകൊണ്ട് എല്ലാം ഭോഗിച്ചു ജീവിക്കുക എന്നതാണ് മനുഷ്യന്റെ കടമ. ജീവജാലങ്ങളുടെ വംശഹത്യയൊ അമിതഭോഗത്വര കൊണ്ടും മലിനീകരണം ഉണ്ടാകാവുന്ന പാ‍രിസ്ഥിതിക തകര്‍ച്ചയും വിഭവ ദൌര്‍ലഭ്യവുമൊന്നും തന്നെ വിശ്വാസികളെ അലട്ടേണ്ട പ്രശ്നങ്ങളല്ല. ഉത്തമ ഭക്തരായി ദൈവഭയത്തോടെ ജീവിച്ചാല്‍ എല്ലാം അദ്ദേഹം നോക്കിക്കൊള്ളും. അതാണ് വിശ്വാസികളുടെ മാര്‍ഗ്ഗം. അതിനാല്‍ കാരുണ്യവും സ്നേഹവും സ്വന്തം വിശ്വാസി സമൂഹത്തിലുള്ളവരോടു മാത്രം കാണിക്കേണ്ട മതമൂല്യങ്ങളത്രേ ! അന്യ മതസ്ഥരോ മൃഗങ്ങളോ അതിനര്‍ഹരല്ല. (ഒരു പക്ഷേ അന്യമതക്കാര്‍ അസത്യ വിശ്വാസികളായതു കൊണ്ട് തങ്ങളുടെ മാര്‍ഗ്ഗത്തിലേക്ക് വരാത്തിടത്തോളം അവരേയും മൃഗങ്ങള്‍ക്കൊപ്പം പരിഗണിച്ചു കൊണ്ട് കൊല്ലുകയോ അടിമകളാക്കുകയോ ചെയ്യാം.)'

യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ ആത്മാര്‍ഥമായിട്ട് തന്നെയാണോ ഇത്തരം കമന്റുകള്‍ എഴുതുന്നത് എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്. അതിനാല്‍ അറിവുള്ളവര്‍ പ്രതികരിക്കുക.

2009, നവംബർ 27, വെള്ളിയാഴ്‌ച

ബലിപുത്രന്‍ ഇസ്മാഈലോ ഇസ്ഹാഖോ ?

ലോകത്തിലെ രണ്ട് പ്രബലമതവിഭാഗമായ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള ഒരു കാര്യമാണ്, ദൈവം പ്രവാചകനായ ഇബ് റാഹീമിനോട് ബലിയറുക്കാന്‍ ആവശ്യപ്പെട്ടത് തന്റെ പുത്രന്‍മാരില്‍ പെട്ട ഇസ്മായിലിനെയോ അതല്ല ഇസ്ഹാഖിനെയോ എന്നത്. ബലി പുത്രന്‍ ഇസ്ഹാഖാണെന്ന് ക്രിസ്ത്യനികളും ഇസ്മായീലാണെന്ന് മുസ്ലിംകളും വിശ്വസിക്കുന്നു. അതോടൊപ്പം ആദ്യകാല മുസ്ലിംകളില്‍ ചിലര്‍ക്ക് അക്കാര്യത്തില്‍ ചില സംശയങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു എന്നും കാണുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ആധുനിക ചിന്തകനും പണ്ഡിതനുമായ മൌലാനാ മൌദൂദിയുടെ നിരീക്ഷണങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. ആഘോഷത്തിന്റെ സന്ദര്‍ഭത്തില്‍ മതങ്ങളിലെ വ്യത്യാസം പൊലിപ്പിച്ചുകാണിക്കുക എന്നതല്ല ഉദ്ദേശ്യം.മുസ്‌ലിംകളില്‍ പ്രാമാണികരായ പ്രവാചകന്റെ അനുചരന്‍മാരില്‍ ചിലര്‍ക്കുപോലും ബലിപുത്രന്‍ ഇസ്ഹാഖാണെന്ന ധാരണയുണ്ടായിരുന്നുവെന്നത് മുസ്ലിംകള്‍ക്ക് പലര്‍ക്കും അജ്ഞാതമാണ്. യാഥാര്‍ഥ്യങ്ങള്‍ പരസ്പരം തിരിച്ചറിയുന്നത് നന്നായിരിക്കും എന്ന സദുദ്ദേശ്യം മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. മതസൌഹാര്‍ദ്ദ സമ്മേളനത്തിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ ഉണ്ടാകുന്ന ചില കല്ലുകടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ അഭിപ്രായ വ്യത്യാസത്തിന് കാരണമെന്ത്? തുടര്‍ന്ന് വായിക്കുക:

'ഇവിടെ നമ്മുടെ മുന്നില്‍ ഒരു ചോദ്യമുയര്‍ന്നുവരുന്നു. ഹ. ഇബ്റാഹീം (അ) തന്റെ ഏതു പുത്രനെയാണ് ബലി നല്‍കാന്‍ ഒരുങ്ങിയത്. ബലിയറുക്കപ്പെടാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടുവന്നത് ഏതു പുത്രനായിരുന്നു? ആദ്യമായി ഈ ചോദ്യത്തിനു ബൈബിളില്‍നിന്നാണ് നമുക്ക് ഉത്തരം ലഭിക്കുന്നത്. അതിതാണ്:
"അതിന്റെ ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാല്‍, അബ്രഹാം എന്നു വിളിച്ചതിനു ഞാന്‍ ഇതാ എന്നവന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മേരിയാ ദേശത്തുചെന്നു അവിടെ ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നരുളി ചെയ്തു.'' (ഉല്‍പത്തി 22:1-2)

ഇതില്‍ ഒരുവശത്ത് അല്ലാഹു ബലി നല്‍കാനാവശ്യപ്പെട്ടത് ഇസ്ഹാഖിനെയാണെന്നും മറുവശത്ത് ഇസ്ഹാഖ് അദ്ദേഹത്തിന്റെ ഏക പുത്രനാണെന്നും വ്യക്തമായി പറയുന്നു. എന്നാല്‍, ബൈബിളിന്റെ തന്നെ മറ്റു പ്രസ്താവനകള്‍ ഹ. ഇസ്ഹാഖ് (അ) ഇബ്റാഹീം (അ)ന്റെ ഏക പുത്രനായിരുന്നില്ല എന്ന് ഖണ്ഡിതമായി സ്ഥിരീകരിക്കുന്നുണ്ട്. ബൈബിളിലെ താഴെ പറയുന്ന വാക്യങ്ങള്‍ നോക്കുക: 'അബ്രഹാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല. എന്നാല്‍, അവള്‍ക്ക് ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യ ദാസി ഉണ്ടായിരുന്നു. സാറായി അബ്രഹാമിനോട് ഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്റെ ഗര്‍ഭം അടച്ചിരിക്കുന്നുവല്ലോ, എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും. പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രഹാം സാറായിയുടെ വാക്കനുസരിച്ചു. അബ്രഹാം കനാന്‍ദേശത്തു പാര്‍ത്തു. പത്തു സംവല്‍സരം കഴിഞ്ഞപ്പോള്‍ അബ്രഹാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യ ദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രഹാമിനു ഭാര്യയായി കൊടുത്തു. അദ്ദേഹം ഹാഗാറിനെ സമീപിച്ചു. അവള്‍ ഗര്‍ഭിണിയായി.' (ഉല്‍പത്തി 16:1-3)

"നീ ഗര്‍ഭിണിയല്ലോ. നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ട് അവന്ന് യിശ്മയേല്‍ എന്നു പേര്‍ വിളിക്കണം.'' (ഉല്‍പത്തി 16-11)

"ഹാഗാര്‍ ഇശ്മയേലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് 86 വയസ്സായിരുന്നു. (ഉല്‍പത്തി 16:16)
'ദൈവം പിന്നെ അബ്രഹാമിനോട്: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്, അവളുടെ പേര്‍ സാറാ എന്ന് ഇരിക്കേണം. ഞാന്‍ അവളെ അനുഗ്രഹിച്ച് അവളില്‍നിന്ന് നിനക്കൊരു മകനെ തരും. ഞാന്‍ അവളെ അനുഗ്രഹിക്കുകയും അവള്‍ ജാതികള്‍ക്ക് മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്‍മാര്‍ അവളില്‍നിന്നുല്‍ഭവിക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്തു. അപ്പോള്‍ അബ്രഹാം കമിഴ്ന്നുവീണു ചിരിച്ചു. നൂറുവയസ്സുള്ളവന് മകന്‍ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തില്‍ പറഞ്ഞു. യിശ്മയേല്‍ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാല്‍ മതി എന്ന് അബ്രഹാം ദൈവത്തോടു പറഞ്ഞു. അതിന് ദൈവം അരുളിച്ചെയ്തു: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും. നീ അവന്ന് യിസ്ഹാക്ക് എന്നുപേരിടണം. ഞാന്‍ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും നിന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. യിശ്മയേലിനെക്കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ധിപ്പിക്കും. ഞാന്‍ അവനെ വലിയൊരു ജാതിയാക്കും. എന്റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ ഇനിയത്തെ ആണ്ട് ഈ സമയത്ത് സാറാ നിനക്ക് പ്രസവിക്കാനുള്ള യിസ്ഹാക്കിനോട് ആകുന്നു. ദൈവം അബ്രഹാമിനോട് അരുളിച്ചെയ്തു തീര്‍ന്നശേഷം അവനെ വിട്ടു കയറിപ്പോയി. അനന്തരം അബ്രഹാം തന്റെ മകനായ യിശ്മയേലിനെയും അവന്റെ വീട്ടില്‍ ജനിച്ച സകല ദാസന്‍മാരെയും താന്‍ വിലക്കുവാങ്ങിയവരെ ഒക്കെയും അബ്രഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്‍മാരെയും കൂട്ടി, ദൈവം തന്നോട് കല്‍പിച്ചതുപോലെ അവരുടെ അഗ്രചര്‍മത്തെ അന്നുതന്നെ പരിച്ഛേദനം കഴിച്ചു. അബ്രഹാം പരിച്ഛേദനയേറ്റപ്പോള്‍ അവന്ന് തൊണ്ണൂറ്റൊമ്പത് വയസ്സായിരുന്നു. അവന്റെ മകനായ യിശ്മയേല്‍ പരിച്ഛേദനയേറ്റപ്പോള്‍ അവന് പതിമൂന്ന് വയസ്സായിരുന്നു' (ഉല്‍പത്തി 17: 15-25).

'ദൈവം അബ്രഹാമിനോട് കല്‍പിച്ചിരുന്നതുപോലെ അവന്റെ മകനായ യിസ്ഹാക്കിന് എട്ടാംദിവസം പരിച്ഛേദനം കഴിച്ചു' (ഉല്‍പത്തി 21:4). 'അബ്രഹാമിന് ഇസ്ഹാഖ് എന്ന പുത്രന്‍ ജനിച്ചപ്പോള്‍ അദ്ദേഹത്തിന് നൂറുവയസ്സുണ്ടായിരുന്നു.' (ഉല്‍പത്തി 21:5)

ബൈബിള്‍ പ്രസ്താവനകളിലുള്ള വൈരുധ്യം ഈ ഉദ്ധരണികള്‍ തുറന്നുകാണിക്കുന്നു. 14 വര്‍ഷത്തോളം ഹ. ഇസ്മാഈല്‍(അ) തന്നെയായിരുന്നു ഇബ്റാഹീമി(അ)ന്റെ ഏകപുത്രന്‍ എന്നു വ്യക്തം. അതുകൊണ്ട് ബലി നല്‍കാന്‍ ആവശ്യപ്പെട്ടത് ഏകപുത്രനെയായിരുന്നുവെങ്കില്‍ അത് ഇസ്മാഈലി(അ)നെ ആയിരിക്കാനേ നിര്‍വാഹമുള്ളൂ. കാരണം, അദ്ദേഹം മാത്രമേ ഏകപുത്രനായിരുന്നിട്ടുള്ളൂ. ഇസ്ഹാഖിനെയാണ് ബലി നല്‍കാന്‍ ആവശ്യപ്പെട്ടതെങ്കില്‍ 'ഏക പുത്രന്‍' എന്നു പറഞ്ഞത് തെറ്റാകുന്നു.

ഇനി ഇസ്ലാമിക കഥകളിലേക്ക് നോക്കിയാല്‍ അതില്‍ കടുത്ത ഭിന്നതകള്‍ കാണാം. ഒരുകൂട്ടം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വഹാബിവര്യന്‍മാരും താബിഈ പണ്ഡിതന്‍മാരും ഉദ്ധരിച്ചിട്ടുള്ളത് ബലിപുത്രന്‍ ഇസ്ഹാഖ്(അ) ആയിരുന്നുവെന്നാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടവരില്‍ താഴെ പറയുന്നവര്‍ ഉള്‍പ്പെടുന്നു. ഹ. ഉമര്‍, അലി, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബ്ബാസ് ഇബ്നു അബ്ദില്‍ മുത്ത്വലിബ്, ഇബ്നു അബ്ബാസ്, അബൂഹുറയ്റ , ഖതാദ, ഇക്രിമ, ഹസന്‍ബസ്വരി, സഈദുബ്നു ജുബൈര്‍, മുജാഹിദ്, ശഅ്ബി, മസ്റൂഖ്, മക്ഹൂല്‍, അത്വാഉ്, മുഖാതില്‍, സുദ്ദി, കഅ്ബുല്‍ അഹ്ബാര്‍, സൈദുബ്നു അസ്ലം, സുഹ്രി.
ബലിപുത്രന്‍ ഇസ്മാഈല്‍(അ) ആയിരുന്നുവെന്നാണ് മറുപക്ഷം പറയുന്നത്. ഇങ്ങനെ അഭിപ്രായപ്പെട്ടവരിലും താഴെ പറയുന്ന പേരുകള്‍ കാണാം. ഹ. അബൂബക്കര്‍, അലി, ഇബ്നു ഉമര്‍, ഇബ്നു അബ്ബാസ്, അബൂഹുറയ്റ, മുആവിയ, ഇക്രിമ, മുജാഹിദ്, യൂസുഫുബ്നു മഹ്റാന്‍, ഹസന്‍ ബസ്വരി, മുഹമ്മദുബ്നു കഅ്ബുല്‍ ഖുറളി, ശഅ്ബി, സഈദുബ്നുല്‍ മുസയ്യബ്, ദഹ്ഹാക്ക് , മുഹമ്മദുല്‍ ബാഖിര്‍, റബീഉബ്നു അനസ്, അഹ്മദുബ്നു ഹമ്പല്‍.

ഈ രണ്ടു പട്ടികകളും തുലനം ചെയ്തുനോക്കിയാല്‍ പല പേരുകളും രണ്ടിലും പൊതുവായിട്ടുണ്ടെന്നു കാണാം. അതായത്, ഒരേ പണ്ഡിതനില്‍നിന്നുതന്നെ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, ഹ. ഇബ്നു അബ്ബാസില്‍നിന്ന് ഇക്രിമ ഉദ്ധരിച്ചിട്ടുള്ളത് ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്നാണ്. പക്ഷേ, ഇബ്നു അബ്ബാസില്‍നിന്ന് അത്വാഉബ്നു അബീറബാഹ് ഉദ്ധരിച്ചിട്ടുള്ളതിങ്ങനെയാണ്: ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന് ജൂതന്‍മാര്‍ വാദിക്കുന്നു. പക്ഷേ, ജൂതന്‍മാര്‍ കള്ളം പറയുകയാണ്.' ഇതേപോലെ ഹ. ഹസന്‍ ബസ്വരിയില്‍നിന്നും അദ്ദേഹം ബലിപുത്രന്‍ ഇസ്ഹാഖാണെന്നു വാദിച്ചതായി ഒരു നിവേദനമുണ്ട്. എന്നാല്‍, ബലിപുത്രന്‍ ഇസ്മാഈലായിരുന്നുവെന്ന കാര്യത്തില്‍ ഹ. ഹസന്‍ ബസ്വരിക്ക് യാതൊരു സന്ദേഹവുമുണ്ടായിരുന്നില്ല എന്നാണ് അംറുബ്നു ഉബൈദ് ഉദ്ധരിച്ചിട്ടുള്ളത്.

ഈ നിവേദനവൈരുധ്യങ്ങളുടെ ഫലമായി ഇസ്ലാമിക പണ്ഡിതന്‍മാരില്‍ ഒരു വിഭാഗം ബലിപുത്രന്‍ ഇസ്ഹാഖായിരുന്നു എന്ന വീക്ഷണത്തില്‍ അടിയുറച്ചു നിന്നു. ഉദാ: ഇബ്നുജരീര്‍, ഖാളി ഇയാദ്. ചിലര്‍ ബലിപുത്രന്‍ ഇസ്മാഈലാണന്നും ഉറപ്പിച്ചു പറഞ്ഞു. ഉദാ: ഇബ്നു കഥീര്‍. ചിലരാകട്ടെ രണ്ടിനുമിടയില്‍ ചഞ്ചലരായി നിലകൊണ്ടു. ഉദാ: ജലാലുദ്ദീന്‍ സുയൂത്വി. എന്നാല്‍, സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാല്‍ ബലിപുത്രന്‍ ഇസ്മാഈല്‍ (അ) തന്നെയായിരുന്നുവെന്ന് സംശയാതീതമായി ബോധ്യപ്പെടുന്നതാണ്. അതിന്റെ തെളിവുകള്‍ താഴെ സംഗ്രഹിക്കുന്നു.

i) മുകളിലെ ഖുര്‍ആന്‍ വാക്യങ്ങളില്‍ അല്ലാഹു അരുളിയ സംഗതികള്‍ ശ്രദ്ധിക്കുക. ദേശത്യാഗം ചെയ്യുന്ന വേളയില്‍ ഹ. ഇബ്റാഹീം (അ) ഒരു സല്‍പുത്രനുവേണ്ടി പ്രാര്‍ഥിച്ചു. അതിനുത്തരമായി അല്ലാഹു അദ്ദേഹത്തെ ഒരു സഹനശീലനായ പുത്രന്റെ സുവാര്‍ത്തയറിയിച്ചു. ഈ വാചകങ്ങളുടെ ആശയം തന്നെ ഇബ്റാഹീം(അ)ന്ന് മക്കളൊന്നും ഇല്ലാത്ത അവസരത്തിലായിരുന്നു ഈ പ്രാര്‍ഥനയെന്നും സുവാര്‍ത്ത ലഭിച്ചത് പ്രഥമ പുത്രന്റെ ജനനത്തെ കുറിച്ചാണെന്നും വിളിച്ചോതുന്നുണ്ട്. പിതാവിനോടൊപ്പം പ്രയത്നിക്കാറായപ്പോള്‍ അറുക്കാന്‍ കല്‍പിക്കപ്പെട്ടതും ഇതേ പുത്രനെയായിരുന്നുവെന്നും ഖുര്‍ആന്റെതന്നെ വാചകശൃംഖലയില്‍നിന്ന് വ്യക്തമാകുന്നു. ഇബ്റാഹീമിന്റെ പ്രഥമ പുത്രന്‍ ഇസ്മാഈല്‍ (അ) ആയിരുന്നു, ഇസ്ഹാഖ് (അ) ആയിരുന്നില്ല എന്നത് അസന്ദിഗ്ധമായി സ്ഥിരപ്പെട്ട കാര്യമാണ്. ഖുര്‍ആനില്‍ തന്നെയും (സൂറ ഇബ്റാഹീം: 39) അദ്ദേഹത്തിന്റെ പുത്രന്‍മാരുടെ ക്രമം ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്.

(എനിക്ക് വാര്‍ധക്യകാലത്ത് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനംചെയ്ത അല്ലാഹുവിന് സര്‍വ സ്തുതിയും)

ii) വിശുദ്ധ ഖുര്‍ആന്‍ ഹ. ഇസ്ഹാഖിന്റെ ജനന സുവാര്‍ത്തയറിയിച്ചപ്പോള്‍ അദ്ദേഹത്തെപ്പറ്റി غُلاَمٌ عَلِيمٍ (വിജ്ഞനായ കുട്ടി) എന്നാണ് പറഞ്ഞത് وَبَشَّرُوهُ بِغُلاَمٍ عَلِيمٍ (അദ്ദാരിയാത്ത്: 28) لاَ تَوْجَلْ إِنَّا نُبَشِّرُكَ بِغُلاَمٍ عَلِيمٍ (അല്‍ ഹിജ്ര്‍: 53) എന്നാല്‍ ഇവിടെ സുവാര്‍ത്ത നല്‍കപ്പെടുന്ന കുട്ടിയെപ്പറ്റി غُلاَمٍ حَلِيمٍ (സഹനശീലനായ കുട്ടി) എന്നാണ് പറയുന്നത്. ഈ രണ്ടു പുത്ര•ാരുടെയും പ്രകടമായ ഗുണങ്ങള്‍ വെവ്വേറെയായിരുന്നുവെന്നും അറുക്കാന്‍ കല്‍പിക്കപെട്ടത് വിജ്ഞനായ കുട്ടിയായിരുന്നില്ല. സഹനശീലനായ കുട്ടിയായിരുന്നുവെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു.

iii) വിശുദ്ധ ഖുര്‍ആന്‍ ഹ. ഇസ്ഹാഖി(അ)ന്റെ ജനനസുവാര്‍ത്ത നല്‍കുന്നതോടെ തന്നെ ഹ. യഅ്ഖൂബിന്റെയും ജനന സുവാര്‍ത്ത നല്‍കുന്നുണ്ട് فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ (ഹൂദ്:71). പുത്രന്‍ ജനിക്കുമെന്ന സുവാര്‍ത്ത കൂടി ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് അതേ പുത്രനെ താന്‍ അറുക്കുന്നതായി സ്വപ്നം കണ്ടാല്‍, അത് തന്റെ പുത്രനെ അറുത്തുകളയണമെന്ന ദൈവശാസനയായി ഇബ്റാഹീം (അ) മനസ്സിലാക്കാന്‍ ന്യായമെവിടെ? അല്ലാമാ ഇബ്നുജരീര്‍ ഈ തെളിവിന് മറുപടി പറഞ്ഞിട്ടുള്ളതിങ്ങനെയാണ്: ഹ. ഇബ്റാഹീമി(അ)ന് ഈ സ്വപ്നദര്‍ശനമുണ്ടായത് ഹ. ഇസ്ഹാഖിന് ഹ. യഅ്ഖൂബ് ജനിച്ചശേഷമായിരിക്കാം.' വാസ്തവത്തില്‍ ഇതു വളരെ ബാലിശമായ ഒരു മറുപടിയാണ്. 'ആ പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുന്ന പ്രായമെത്തിയപ്പോള്‍ സ്വപ്നദര്‍ശനമുണ്ടായി എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.' മുന്‍ധാരണയില്ലാതെ ഈ വാക്യം വായിക്കുന്നവരുടെ മനസ്സിലും എട്ടു പത്തു വയസ്സായ ഒരു കുട്ടിയുടെ ചിത്രമാണ് വരിക. കുട്ടികളും കുടുംബവുമൊക്കെയുള്ള ഒരാളെ കുറിക്കാന്‍ ഈ വാക്കുകളുപയോഗിക്കുമെന്ന് ആരും സങ്കല്‍പിക്കുകയില്ല.

vi) കഥ മുഴുവന്‍ വിവരിച്ച ശേഷം അല്ലാഹു പറയുന്നു: 'നാം ഇസ്ഹാഖിന്റെ സുവാര്‍ത്ത നല്‍കി. സജ്ജനങ്ങളില്‍പെട്ട ഒരു പ്രവാചകന്‍.' അറുക്കുവാന്‍ സൂചന നല്‍കപ്പെട്ട പുത്രനല്ല ഇതെന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു. ആദ്യം മറ്റൊരു പുത്രന്റെ സുവാര്‍ത്ത ലഭിച്ചു. പിന്നെ അവന്‍ ഒപ്പം പ്രയത്നിക്കുന്ന പ്രായമെത്തിയപ്പോള്‍ അറുക്കണമെന്ന് കല്‍പനയുണ്ടായി. ഇബ്റാഹീം(അ) ആ പരീക്ഷണത്തില്‍ വിജയം വരിച്ചപ്പോള്‍ ഇസ്ഹാഖ് എന്ന പുത്രന്റെ ജനന സുവാര്‍ത്ത ലഭിച്ചു. ഈ സംഭവക്രമവും അസന്ദിഗ്ധമായി വിധിക്കുന്നത് ബലി പുത്രന്‍ ഹ. ഇസ്ഹാഖ്(അ) ആയിരുന്നില്ലെന്നാണ്. പ്രത്യുത ആ കുട്ടി കുറേ വര്‍ഷം മുമ്പേ ജനിച്ചുകഴിഞ്ഞിരുന്നു. അല്ലാമാ ഇബ്നുജരീര്‍ സുവ്യക്തമായ ഈ തെളിവിനെയും ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ആദ്യം ഇസ്ഹാഖി(അ)ന്റെ മാത്രം ശുഭവാര്‍ത്ത നല്‍കപ്പെട്ടു. പിന്നീട് അദ്ദേഹം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ബലിയാകാന്‍ സന്നദ്ധനായപ്പോള്‍ അതിനു സമ്മാനമെന്ന നിലയില്‍ അദ്ദേഹം പ്രവാചകനാകുമെന്ന് ശുഭവാര്‍ത്ത നല്‍കപ്പെട്ടു.' എന്നാല്‍ ഈ മറുപടി അദ്ദേഹത്തിന്റെ ആദ്യത്തെ മറുപടിയേക്കാള്‍ ബാലിശമാണെന്നേ പറയേണ്ടൂ. യഥാര്‍ഥത്തില്‍ അദ്ദേഹം പറയുംപ്രകാരം തന്നെയായിരുന്നു കാര്യമെങ്കില്‍ അല്ലാഹു പറയുക, 'നാം ഇസ്ഹാഖിന്റെ ശുഭവാര്‍ത്ത നല്‍കി, സജ്ജനങ്ങളില്‍പെട്ട ഒരു പ്രവാചകന്‍' എന്നല്ല, പ്രത്യുത താങ്കളുടെ അതേ പുത്രന്‍ സജ്ജനത്തില്‍പെട്ട ഒരു പ്രവാചകനാകുമെന്ന് നാം ശുഭവാര്‍ത്ത നല്‍കി എന്നായിരിക്കും.

v) ഹ. ഇസ്മാഈലി(അ)ന്ന് തെണ്ടമായി അറുക്കപ്പെട്ട മുട്ടനാടിന്റെ കൊമ്പ് ഹ. അബ്ദുല്ലാഹിബ്നു സുബൈറിന്റെ കാലംവരെ കഅ്ബയില്‍ സൂക്ഷിക്കപ്പെട്ടിരുന്നതായി പ്രബലമായ നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. പിന്നീട് ഹജ്ജാജുബ്നു യൂസുഫ് ഹറമില്‍ ഇബ്നു സുബൈറിനെ ഉപരോധിക്കുകയും കഅ്ബയെ ആക്രമിക്കുകയും ചെയ്തപ്പോഴാണ് ഈ കൊമ്പ് നഷ്ടപ്പട്ടത്. ഇബ്നു അബ്ബാസും ആമിര്‍ശഅ്ബിയും കഅ്ബയില്‍ ഈ കൊമ്പ് നേരില്‍ കണ്ടതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു (ഇബ്നു കഥീര്‍). ഇത് ബലി സംഭവം അരങ്ങേറിയത് ശാമിലായിരുന്നില്ല, വിശുദ്ധ മക്കയിലായിരുന്നുവെന്നും ബലിക്ക് സന്നദ്ധനായത് ഇസ്മാഈല്‍ (അ) ആയിരുന്നുവെന്നും തെളിയിക്കുന്നു. അതുകൊണ്ടാണ് ഹ. ഇബ്റാഹീമും ഇസ്മാഈലും പുനരുദ്ധരിച്ച കഅ്ബയില്‍ അദ്ദേഹത്തിന്റെ സ്മരണ സൂക്ഷിക്കപ്പെട്ടത്.

vi) നൂറ്റാണ്ടുകളായി അറബിക്കഥകളില്‍ ബലികര്‍മം നടന്നത് മിനായില്‍ വെച്ചായിരുന്നുവെന്ന് അനുസ്മരിക്കപ്പെട്ടുപോരുന്നു. ഇത് വെറും കഥകളല്ല. അന്നുമുതല്‍ നബി(സ)യുടെ കാലംവരെ മിനായില്‍ ഇബ്റാഹീം (അ) ബലി നടത്തിയ അതേ സ്ഥലത്തുചെന്ന് ആളുകള്‍ ബലി നടത്തുക എന്നത് ഹജ്ജിന്റെ ചടങ്ങുകളിലൊന്നായി നടന്നുപോന്നിട്ടുണ്ട്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ)യും ഇതേ സമ്പ്രദായം തുടര്‍ന്നുപോന്നു. ഇന്നും ഹജ്ജ്വേളയില്‍ ദുല്‍ഹജ്ജ് പത്തിന് മിനായില്‍ ബലികര്‍മങ്ങള്‍ നടക്കുന്നു. നാലര സഹസ്രാബ്ദത്തോളമായി നിരന്തരം തുടര്‍ന്നുവരുന്ന ഈ സമ്പ്രദായം, ഹ. ഇബ്റാഹീമിന്റെ ബലിയുടെ അനന്തരാവകാശി ഇസ്മാഈല്‍ ആയിരുന്നു, ഇസ്ഹാഖ് ആയിരുന്നില്ല എന്ന് അനിഷേധ്യമായി സ്ഥാപിക്കുന്നു. ഹ. ഇസ്ഹാഖിന്റെ വംശത്തിലാവട്ടെ ജനങ്ങളെല്ലാം ഒരേസമയത്ത് ബലി നടത്തുകയും അത് ഹ. ഇബ്റാഹീമിന്റെ പുത്രബലിയുടെ അനുസ്മരണമാണെന്നവകാശപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സമ്പ്രദായം ഒരിക്കലും നടന്നുവന്നിട്ടില്ല.

ഈ തെളിവുകളെല്ലാം വെച്ചുനോക്കുമ്പോള്‍, ഇതെല്ലാമുണ്ടായിട്ടും ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന ആശയം മുസ്ലിം സമുദായത്തില്‍തന്നെ പ്രചരിച്ചതെങ്ങനെയെന്ന് അത്ഭുതപ്പെട്ടുപോകുന്നു. ജൂതന്‍മാര്‍ 'ബലിപുത്രന്‍' എന്ന മഹത്വം ഹ. ഇസ്മാഈലിനു വിലക്കി, സ്വന്തം പ്രപിതാവായ ഹ. ഇസ്ഹാഖിനെ അണിയിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അത് മനസ്സിലാക്കാവുന്ന കാര്യമാണ്. പക്ഷേ മുസ്ലിംകളില്‍ വലിയൊരു വിഭാഗം അവരുടെ ഈ കെട്ടുകഥകള്‍ സ്വീകരിച്ചതെന്തിനാണ്? അല്ലാമാ ഇബ്നു കഥീര്‍ തന്റെ തഫ്സീറില്‍ ഈ ചോദ്യത്തിന് സഗൌരവം മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: യാഥാര്‍ഥ്യം അല്ലാഹുവിന്ന് മാത്രമേ അറിയൂ. പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതിതാണ്: ബലിപുത്രന്‍ ഇസ്ഹാഖാണെന്ന് സ്ഥാപിക്കുന്ന ഈ അഭിപ്രായങ്ങളെല്ലാം കഅ്ബുല്‍ അഹ്ബാറില്‍ നിന്നുദ്ധരിക്കപ്പെടുന്നവയാകുന്നു. ഹ. ഉമറിന്റെ കാലത്താണ് ഇയാള്‍ ഇസ്ലാം സ്വീകരിച്ചത്. ഇയാള്‍ പലപ്പോഴും പൌരാണിക ജൂത-ക്രൈസ്തവ ഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങള്‍ അദ്ദേഹത്തെ കേള്‍പ്പിക്കാറുണ്ടായിരുന്നു. ഉമര്‍(റ) അത് കേള്‍ക്കാറുമുണ്ടായിരുന്നു. അതുകണ്ട് മറ്റാളുകളും ഇയാളുടെ വര്‍ത്തമാനങ്ങള്‍ താല്‍പര്യപൂര്‍വം കേള്‍ക്കാന്‍ തുടങ്ങി. അയാള്‍ പറഞ്ഞ, അര്‍ഥമുള്ളതും ഇല്ലാത്തതുമൊക്കെ ഉദ്ധരിക്കാനും തുടങ്ങി. എന്നാലോ, ഈ സമുദായത്തിന് അയാളുടെ വിജ്ഞാന നിധിയില്‍നിന്ന് യാതൊന്നും ആവശ്യമുണ്ടായിരുന്നില്ല.'

മുഹമ്മദുബ്നു കഅ്ബുല്‍ ഖുറളിയുടെ ഒരു നിവേദനം ഈ പ്രശ്നത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു: ഒരിക്കല്‍, ഹ. ഉമറുബ്നു അബ്ദില്‍ അസീസിന്റെ സന്നിധിയില്‍ ഞാന്‍ ഹാജരുള്ളപ്പോള്‍ ഈ പ്രശ്നം ഉയര്‍ന്നുവന്നു. ബലിപുത്രന്‍ ഹ. ഇസ്ഹാഖോ ഹ. ഇസ്മാഈലോ? നേരത്തെ ഒരു ജൂതപണ്ഡിതനും പിന്നീട് ആത്മാര്‍ഥമായി ഇസ്ലാം സ്വീകരിച്ചവനുമായ ഒരാളും ഈ സന്ദര്‍ഭത്തില്‍ സദസ്സിലുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍; അല്ലാഹുവാണ, അത് ഇസ്മാഈല്‍ തന്നെയായിരുന്നു. ജൂതന്‍മാര്‍ക്കും അതറിയാം. എങ്കിലും അറബികളോടുള്ള അസൂയകൊണ്ട് അവര്‍ ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന് വാദിക്കുകയാണ്' (ഇബ്നുജരീര്‍). ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തുവായിച്ചാല്‍ മുസ്ലിംകളില്‍ വ്യാപിച്ച ജൂത പ്രചാരണത്തിന്റെ സ്വാധീനമാണിതെന്ന് മനസ്സിലാക്കാവുന്നതാണ്. വൈജ്ഞാനിക കാര്യങ്ങളില്‍ മുസ്ലിംകള്‍ എപ്പോഴും നിഷ്പക്ഷമായിരുന്നു. അതുകൊണ്ട് പൂര്‍വ ഗ്രന്ഥങ്ങളെ അവലംബിച്ചുള്ള ചരിത്ര വാര്‍ത്തകളെന്ന വ്യാജേന ജൂതന്‍മാര്‍ പ്രചരിപ്പിച്ച വിവരങ്ങളെല്ലാം വൈജ്ഞാനിക യാഥാര്‍ഥ്യങ്ങളാണ് എന്നു കരുതി അവര്‍ സ്വീകരിച്ചു. ഇത് വിജ്ഞാനത്തിന്റെയല്ല, പക്ഷപാതിത്വത്തിന്റെ പ്രവര്‍ത്തനമാണെന്ന് അവര്‍ക്ക് തോന്നിയിരുന്നില്ല.'

2009, നവംബർ 10, ചൊവ്വാഴ്ച

ഇതെല്ലാം ദൈവത്തിന്റെ വികൃതികളോ ?

യുക്തിവാദിയും ദൈവനിഷേധിയുമായി ബ്രൈറ്റ് എന്ന ബ്ലോഗര്‍ സുഹൃത്ത് ഇയ്യിടെയായി ഇട്ട പോസ്റ്റില് ‍ ഇങ്ങനെ വായിക്കാം.

'കൂടുതല്‍ സമയം നില്‍കേണ്ട ട്രാഫിക്ക്‌ പോലീസുകാര്‍, ബസ്‌ കണ്ടക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് വേരിക്കോസ് വെയിന്‍ കൂടുതല്‍ കാണാറുണ്ട്.അല്ലെങ്കില്‍ത്തന്നെ കൂടുതല്‍ സമയം ഇരിക്കേണ്ടിവന്നാല്‍ കാലില്‍ നീരും വേദനയും വരും.കഴിവുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ 'cattle class 'ഒഴിവാക്കുന്നതിന്റെ കാരണം മനസ്സിലായില്ലേ?:-)നമ്മുടെ മന്ത്രിമാരെ കാത്തു നിന്നു പരേഡ് ഗ്രൗണ്ടില്‍ കുട്ടികള്‍,ചിലപ്പോള്‍ പോലീസുകാരും..തല കറങ്ങി വീണു എന്നു പത്രത്തില്‍ വായിക്കാറില്ലേ.കൂടുതല്‍ സമയം അനങ്ങാതെ ഒരിടത്ത് നില്‍ക്കുന്നതു കൊണ്ട് തലച്ചോറിലേക്കുള്ള ബ്ലഡ്‌ സപ്ലൈ കുറയുന്നതാണ് സംഭവം.പെട്ടെന്ന് എഴുന്നേറ്റാലും ചിലപ്പോള്‍ തലകറക്കം വരാം. പഴയ കാലത്തെ പോലീസ് യൂണീഫോമിന്റെ ഭാഗമായിരുന്ന'പട്ടീസ്' സിരകളില്‍ രക്തം കെട്ടിനില്‍ക്കുന്നത്‌ തടയാന്‍ ഉപകരിക്കും.

ഇനി നില്‍ക്കണ്ട... ഇരുന്നേക്കാം..വല്ല പ്രയോജനവുമുണ്ടോ..എവടെ?അപ്പോള്‍ വേറെ ചിലയിടങ്ങളിലാണ്‌ രക്തം കെട്ടിനില്‍ക്കുക....well,..it can be a pain in the ass !! :-) മൂലക്കുരു തന്നെ പ്രശ്നം. പ്രത്യേകിച്ചു കൂടുതല്‍ സമയം ഇരിക്കുന്നവര്‍ക്ക് ഉദാ: ട്രക്ക് ഡ്രൈവര്‍മാര്‍,ഓഫീസ് ജോലിക്കാര്‍,etc ...During long hours of sitting, blood pools in the veins and spaces around the rectum. As the blood pools, hemorrhoids form. (ദൈവം ഒരുത്തനേയും വെറുതെ വിടുന്നില്ല:-))'

കുറേകാലമായി വിശ്വാസികള്‍ ദൈവവിശ്വാസത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ സൃഷ്ടിപ്പിലെ അതിസങ്കീര്‍ണമായ ഘടനയെക്കുറിച്ചും അത്ഭുതങ്ങളെക്കുറിച്ചും പറയാറുണ്ട്. ഇത്തരം വസ്തുക്കള്‍ പരിണമിച്ചുണ്ടാകാനുള്ള സാധ്യതയെ ചോദ്യം ചെയ്യാറുണ്ട്. അതിന് പരിഹാരമായി ശരീരശാസ്ത്രത്തെക്കുറിച്ച് അറിവുള്ള ഒരു ബ്ലോഗറുടെ വെളിപ്പെടുത്തലാണ്. മുകളില്‍ നല്‍കിയത്.

ഈ പോസ്റ്റിനോട് പ്രതികരിച്ചു ഞാന്‍ പറഞ്ഞു...

മിക്കവാറും വിശ്വാസികള്‍ക്ക് ഇതൊരു പുതിയ അറിവായിരിക്കും. ഇത്രയധികം വൈകല്യങ്ങള്‍ സൃഷ്്ടിപ്പില്‍ വരുത്തിയ സ്രഷ്്ടാവിനെ വിശ്വസിക്കുന്നവരെക്കുറിച്ചെന്ത് പറയാന്‍. കിതാബില്‍ പറഞ്ഞതേ അവര്‍ വിശ്വസിക്കൂ. ഇത്തരം ബ്ലോഗില്‍ പറയുന്നതൊക്കെ അവര്‍ വിശ്വസിക്കൂമോ ആവോ. ഏതായാലും ബ്രൈറ്റ് തുടരുക. നാലഞ്ച് പോസ്റ്റുകളും അതിലുള്ള അഭിപ്രായവും കണ്ട് കഴിയുമ്പോള്‍ കേരത്തില്‍ പകുതി പേരങ്കിലും ഏതായാലും ദൈവവിശ്വാസത്തില്‍ നിന്ന് മാറും. ഊരവേദനയുടെ കാര്യം എനിക്ക് വളരെയധികം ഇഷ്്ടപ്പെട്ടു കാരണം ഞാനും അതിലുണ്ട്. സുപ്രധാന വിവരങ്ങള്‍ നഷ്്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം. ഉദാഹരണം മൂത്രവുമായി ബന്ധപ്പെട്ടത്. എന്തിനാ ഇത്രയധികം വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കാനോ. ആവശ്യത്തിനുള്ള ഏതാണ്ട് അരക്ലാസ് വെള്ളം കുടിച്ച് മൂത്രമൊഴിക്കേണ്ടി വരാത്ത ഒരു സംവിധാനം ശരീരത്തിനുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഞാന്‍ ദീര്‍ഘദൂരയാത്ര ചെയ്യേണ്ടിവരുമ്പോഴെല്ലാം അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഏതായാലും ഇത്തരം സുപ്രധാന വസ്തുതകള്‍ നിസ്സാരമെന്ന് കരുതി വിട്ടുകളയരുത്. തുടരുക അഭിനന്ദനങ്ങള്‍.

bright പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി
@ CK Latheef ,
നടുവേദനക്കാരുടെ ക്ലബിലേക്ക്‌ സ്വാഗതം...ദൈവം സഹായിച്ചാല്‍ മോഴ്സ് കോഡില്‍ മൂത്രമൊഴിക്കുന്നവരുടെ ക്ലബ്ബിലും നമുക്ക് കണ്ടുമുട്ടാം :-)

ഞാന്‍ അനേകം പോയിന്റുകള്‍ വിട്ടുകളഞ്ഞത് ബോറടിച്ചിട്ടാണ്.ഗോളിയില്ലാത്ത ദൈവത്തിന്റെ പോസ്റ്റില്‍ തുടര്‍ച്ചയായി ഗോളടിച്ചിട്ടെന്തു കാര്യം.ദൈവത്തിന്റെ കളിക്കാരുടെ സ്ഥിതി കാണുന്നില്ലെ?

നമ്മുടെ വൃക്കകള്‍ വെള്ളത്തില്‍ ജീവിക്കേണ്ട ജീവിയുടേതാണ്.അതു കൊണ്ട് അതു ശരിയായി പ്രവര്‍ത്തിക്കാന്‍ ധാരാളം വെള്ളം വേണം.വല്ല ഒട്ടകത്തിന്റേയോ മറ്റോ മോഡലായിരുന്നു നമുക്കും നല്ലത്.ഇപ്പൊ നല്ലതുപോലെ വെള്ളം കുടിച്ചില്ലെങ്കില്‍ പ്രശ്നം. കിഡ്നി സ്റ്റോണ്‍ വരം. ദൈവകൃപയുണ്ടെങ്ങില്‍ കിഡ്നി സ്റ്റോണ്‍ ക്ലബ്ബിലും അംഗത്വം കിട്ടാം.Waiting for it :-)

സുന്നത്ത് ചെയ്യുന്നതിനേക്കുറിച്ചും ഒരു പ്രശ്നമുണ്ട്.അതു ശീരീരത്തിന് നല്ലതാണ് എന്നാണ് വാദം.('ശാസ്ത്രീയമായ' തെളിവുകളുണ്ട്) ശരി... എങ്കില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പെര്‍ഫെക്റ്റ് ആയിട്ടല്ല എന്നു കരുതേണ്ടിവരും.ഇനി ദൈവസൃഷ്ടി പെര്‍ഫെക്റ്റ് ആണെങ്കില്‍ സുന്നത്ത് ചെയ്യുന്നത് ഗുരുതരമായ പ്രശ്നമുണ്ടാക്കണം.അപ്പൊ ഏതാ ശരി?അതോ ഇനി രശീതിയുടെ കൌണ്ടര്‍ ഫോയില്‍ പോലെ ഒരു കഷ്ണം മുറിച്ചു തിരിച്ചുകൊടുക്കുന്നതാണോ?:-)

ബ്രൈറ്റ് ഈ പോസ്റ്റുകൊണ്ടു ലക്ഷ്യം വെക്കുന്നത് ഖുര്‍ആനില്‍ പരിചയപ്പെടുത്തുന്ന ദൈവത്തെയാണെന്ന് വ്യക്തം. അതിനാല്‍ ഞാനിങ്ങനെ പറഞ്ഞു:

ഇനി മറ്റൊരു സംശയം, ആര്‍ക്ക് വേണ്ടിയാണ് ഇത്രവിശദമായി വലിയഗവേഷണമൊന്നും നടത്താന്‍ കഴിയാത്ത ഏത് സാധാരണക്കാരനും വ്യക്തമാകുന്ന ഈ പോസ്റ്റിന്റെ പ്രസക്തി എന്നതാണ്. ആരാണ് ഇവിടെ മനുഷ്യനെ ഏല്ലാം തികഞ്ഞവനായിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്നവകാശപ്പെട്ടത്. ഖുര്‍ആനില്‍ ഏതായാലും അപ്രകാരമില്ല. മുകളില്‍ ഖുര്‍ആനില്‍ നിന്നുള്ള രണ്ടുസൂക്തങ്ങള്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഹിന്ദുമതത്തിലും അപ്രകാരം ഒരു വാദം ആരില്‍ നിന്നും കേട്ടിട്ടില്ല. ക്രിസ്തുമതത്തിലും എന്റെ അറിവില്‍ അപ്രകാരം വിശ്വസിക്കുന്നവരില്ല. ഇതിനെക്കുറിച്ച കുറച്ച് വെളിച്ചം ബ്രൈറ്റിന്റെ തലയില്‍ കേറിക്കോട്ടെ എന്ന് വിചാരിച്ചായിരിക്കും മൂന്ന് പ്രധാനമതങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് താങ്കളല്‍പം വായിക്കണം എന്ന് ശ്രീ@ശ്രേയസ് ബ്രൈറ്റിനോടാവശ്യപ്പെട്ടത്.

bright said..

'..... ആരാണ് ഇവിടെ മനുഷ്യനെ ഏല്ലാം തികഞ്ഞവനായിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്നവകാശപ്പെട്ടത്. ഖുര്‍ആനില്‍ ഏതായാലും അപ്രകാരമില്ല.....'

95:4 We have indeed created man in the best of moulds,
82:7 Him Who created thee. Fashioned thee in due proportion, and gave thee a just bias;
(Yusuf Ali Translation)
മതിയോ?:-)

അപ്പോള്‍ അതാണ് പ്രശ്‌നം. ഇനി നമ്മുക്ക് ചര്‍ച്ച ചെയ്യാനുള്ളത് ആ സൂക്തത്തില്‍ നിന്ന് ബ്രൈറ്റ് ഉദ്ദേശിച്ച ഒരര്‍ഥം ലഭിക്കുമോ എന്നാണ്.

മറ്റു സൃഷ്ടികളില്‍ വെച്ച് ഉന്നതമായ/വിശിഷ്ടമായ രുപഘടനയിലാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്ന് മാത്രമേ എന്റൈ ചോദ്യത്തിനുത്തരമായി ബ്രൈറ്റ് നല്‍കിയ മറുപടിയിലുള്ളൂ. ലഖദ് ഖലഖ്നല്‍ ഇന്‍സാന ഫീ അഹ്സനി തഖ് വീം.(95:4) എന്ന ഖുര്‍ആന്‍ സൂക്തത്തിനുള്ളു.
ഏറ്റവും സന്തുലിതമായ സൃഷ്ടിപ്പ് (ഇബ്നു അബ്ബാസ്).
ഏറ്റവും നല്ല രൂപത്തില്‍ (അബുല്‍ ആലിയ).
നിവര്‍ന്ന് നില്‍ക്കുന്ന രൂപത്തില്‍ (ഇബ്നു അബ്ബാസ്)
ബുദ്ധിപരമായി ഉന്നതനിലയില്‍ (മാവര്‍ദി).
വിശിഷ്ടമായ ഘടനയില്‍ (മൌദൂദി)
ഇപ്രകാരമാണ് പ്രസ്തുത സൂക്തത്തിന് നല്‍കപ്പെട്ട വ്യാഖ്യാനങ്ങള്‍ എതായാലും വിശ്വാസികളെ സംബന്ധിച്ച് ബ്രൈറ്റിന്റെ ലേഖനം കൊണ്ട് സാധിക്കുന്ന നേട്ടം ഞാന്‍ നേരത്തെ ഉദ്ദരിച്ച രണ്ട് സൂക്തങ്ങളുടെ ഒരു നല്ല വ്യാഖ്യാനം ലഭിക്കും എന്നത് മാത്രമാണ്.

ഇതോടൊപ്പം മൗലാനാ മൗദൂദി ഈ സൂക്തത്തിന് നല്‍കി വ്യാഖ്യാനം പൂര്‍ണമായി നല്‍കാന്‍ ആഗ്രഹിക്കുന്നു പ്രസ്തുത സൂക്തം ഉള്‍കൊള്ളുന്ന അധ്യായവും സൂക്തത്തിന് നല്‍കപ്പെട്ട വ്യഖ്യാനവും വായിക്കുക.


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1-8) അത്തിയാണ, ഒലീവാണ, സീനായിലെ തൂര്‍ മലയാണ, നിര്‍ഭയമായ ഈ നഗരം (മക്ക)ആണ, മര്‍ത്ത്യനെ നാം വിശിഷ്ടമായ ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു.* പിന്നെ നാമവനെ നേരെ തിരിച്ചു, നീചരില്‍ നീചനാക്കി -വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരെയൊഴിച്ച്. അവര്‍ക്ക് അക്ഷയമായ പ്രതിഫലമുണ്ട്. അതിനാല്‍ (പ്രവാചകാ) രക്ഷാ-ശിക്ഷകളുടെ കാര്യത്തില്‍ ഇനിയും നിന്നെ തളളിപ്പറയാന്‍ ആര്‍ക്കു കഴിയും? വിധികര്‍ത്താക്കളില്‍ ഏറ്റം മികച്ച വിധികര്‍ത്താവ് അല്ലാഹുവല്ലയോ?

*3. അത്തിയും ഒലീവും വളരുന്ന സിറിയ-ഫലസ്തീന്‍ പ്രദേശങ്ങളെയും സുരക്ഷിതമായ മക്കാപട്ടണത്തെയും പിടിച്ചാണയിട്ടു പറയുന്ന സംഗതിയാണിത്. മനുഷ്യനെ വിശിഷ്ടഘടനയില്‍ സൃഷ്ടിച്ചു എന്നതിന്റെ താല്‍പര്യം, അവന് മറ്റൊരു സചേതന സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ഉയര്‍ന്ന നിലവാരത്തിലുളള ശരീരവും മറ്റൊരു സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ചിന്താശക്തി, ഗ്രാഹ്യത, വിജ്ഞാനം, ബുദ്ധി തുടങ്ങിയ യോഗ്യതകളും നല്‍കിയിരിക്കുന്നു എന്നാകുന്നു. മനുഷ്യവര്‍ഗത്തില്‍ ഈ മികവിന്റെയും തികവിന്റെയും ഏറ്റവും ഉയര്‍ന്ന മാതൃക പ്രവാചകവര്യന്‍മാരാണല്ലോ. അല്ലാഹുവിന്റെ പ്രവാചകത്വ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നതില്‍ കവിഞ്ഞ ഒരു പദവി ഒരു സൃഷ്ടിക്കും ലഭിക്കാനില്ല. അതുകൊണ്ടാണ് മനുഷ്യഘടനയുടെ വിശിഷ്ടതയ്ക്ക് സാക്ഷ്യമായി ദൈവതൂതന്‍മാരുമായി ബന്ധപ്പെട്ട സിറിയ-ഫലസ്തീന്‍ പ്രദേശങ്ങളെ പിടിച്ചാണയിട്ടത്. ഹ. ഇബ്‌റാഹീം(അ) മുതല്‍ ഹ. ഈസാ(അ)വരെയുളള നിരവധി പ്രവാചകന്‍മാര്‍ നിയുക്തരായ പ്രദേശമാണിത്. ഹ. മൂസാ(അ)ക്ക് പ്രവാചകത്വമരുളപ്പെട്ട സ്ഥലമാണ് തൂര്‍മല. വിശുദ്ധ മക്കയാവട്ടെ, അതു നിര്‍മിച്ചതുതന്നെ ഹ. ഇബ്‌റാഹീമി(അ)ന്റെയും ഇസ്മാഈലി(അ)ന്റെയും കരങ്ങളാലാകുന്നു. അതുകൊണ്ടുതന്നെയാണ് അത് അറബികളുടെ അതിവിശുദ്ധമായ കേന്ദ്രനഗരമായിത്തീര്‍ന്നതും. ഇബ്‌റാഹീം(അ)തന്നെ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നുവല്ലോ: (നാഥാ നീ ഇതിനെ ഒരു നിര്‍ഭയത്വമുളള നാടാക്കേണമേ-അല്‍ബഖറ 126). ഈ പ്രാര്‍ഥനയുടെ അനുഗ്രഹത്താലാണ് അറേബ്യയില്‍ സര്‍വത്ര നടമാടിയ അരക്ഷിതാവസ്ഥയ്ക്കിടയില്‍ രണ്ടര സഹസ്രാബ്ദങ്ങളായി ഈയൊരു പട്ടണം മാത്രം സമാധാനത്തിന്റെ കളിത്തൊട്ടിലായി നിലനില്‍ക്കുന്നത്. അപ്പോള്‍ വചനത്തിന്റെ സാരമിതാണ്: നാം മനുഷ്യനെ അതിവിശിഷ്ടമായ ഘടനയിലാണ് സൃഷ്ടിച്ചിട്ടുളളത്. അവരില്‍ പ്രവാചകത്വം പോലുളള മഹത്തായ പദവികള്‍ അലങ്കരിക്കുന്ന മനുഷ്യര്‍ ജന്‍മംകൊളളുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review